മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട, മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടില്ലെന്നും എംകെ സ്റ്റാലിന്‍

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിനാണ് സ്റ്റാലിന് പിണറായി കത്ത് അയച്ചത്

Update: 2022-08-09 10:10 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടിലെ വെള്ളം തുറന്നുവിടില്ലെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉറപ്പ് നല്‍കി.

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിനാണ് സ്റ്റാലിന് പിണറായി കത്ത് അയച്ചത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വര്‍ധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവുമുണ്ടായി. ഇതേ തുടര്‍ന്നാണ് 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ നടപടികള്‍ അറിയിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്. 

Tags:    

Similar News