മുല്ലപ്പെരിയാര്‍: രാത്രിയില്‍ ഡാം തുറന്നുവിട്ടത് പ്രതിഷേധാര്‍ഹമെന്ന് റോഷി അഗസ്റ്റിന്‍

Update: 2021-12-02 05:28 GMT

തിരുവനന്തപുരം: കേരളത്തിന്റെ നിലപാടില്‍ നിന്നു വ്യത്യസ്തമായി തമിഴ്‌നാട് സര്‍ക്കാര്‍ രാത്രിയില്‍ മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടതിനെതിരേ മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ സര്‍ക്കാരിന്റെയും ബാധ്യതയാണെന്നും അത് മനസ്സിലാക്കാതെ ഡാം തുറന്നുവിട്ടത് ഒരു സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. തുറന്നുവിടുമ്പോള്‍ മുന്‍കൂര്‍ അറിയിക്കേണ്ടതാണ്. ദുരന്ത നിരാവരണ നടപടിപ്രകാരം അറിയിക്കാന്‍ ബാധ്യസ്ഥരാണ്. പ്രതിഷേധം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിക്കും- റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചയോടെയാണ് മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത്. എട്ട് ഷട്ടറുകളാണ് തുറന്നത്. വെള്ളം തുറന്നുവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയും പല വീടുകളിലും വെള്ളം കയറുകയും ചെയ്തു. മല്ലപ്പെരിയാര്‍ ഡാമിലെ ജല നിരപ്പ് 142 അടിയായിട്ടുണ്ട്. കടത്തിക്കാട്, മഞ്ചുമല മേഖലയിലെ വീടുകളാണ് വെള്ളത്തിലായത്.

ജലനിരപ്പ് 142 അടിയായതില്‍ തമിഴ്‌നാട്ടിലെ ചില എംഎല്‍എമാരുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ നടന്നതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതില്‍ പ്രതിഷേധമറിയിക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഡാം തുറന്നത്. 

Tags: