മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2022-07-12 03:48 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജിയില്‍ ഇന്ന് സുപ്രിംകോടതി വാദം കേള്‍ക്കും. യുപി സീതാപൂരില്‍ ഒരു ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ ചുമത്തിയ കേസില്‍ ജാമ്യം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എ എസ് ബോബണ്ണ എന്നിവരുടെ ബഞ്ചാണ് ഹരജി പരിഗണിക്കുക.

തനിക്കെതിരേ ചുമത്തിയയത് കള്ളക്കേസുകളും വ്യാജആരോപണങ്ങളുമാണെന്നാണ് ഹരജിയില്‍ വാദിക്കുന്നത്. താന്‍ കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറയുന്നു. സുബൈറിനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് ഭീഷണിമുഴക്കുന്നു. ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ട് - ഹരജി തുടരുന്നു.

സീതാപൂരിലെ കേസില്‍ കഴിഞ്ഞ ആഴ്ച അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. സീതാപൂരിലെ കേസിലാണ് ജാമ്യമെന്നും ഡല്‍ഹി കേസിലല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിനെക്കുറിച്ച് ട്വീറ്റുകള്‍ പാടില്ലെന്ന നിബന്ധനയോടെയാണ് കോടതി ഉത്തരവ് പ്രഖ്യാപിച്ചത്.

സുബൈര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുവെന്നുമാണ് യുപി പോലിസിന്റെ ആരോപണം.

ജൂണ്‍ 27നാണ് സുബൈര്‍ ഡല്‍ഹിയില്‍നിന്ന് അറസ്റ്റിലായത്. 1989ലെ ഹിന്ദി സിനിമയുടെ ഒരു ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.