സംസ്ഥാനത്തിന്റെ ആവശ്യങ്ങല്‍ കേന്ദ്ര ബജറ്റില്‍ ഉല്‍പ്പെടുത്താന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം; മുഖ്യമന്ത്രി

Update: 2021-01-23 15:08 GMT
തിരുവനന്തപുരം: പാര്‍ലമെന്റ് ബജറ്റ് വരാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുവാന്‍ അനുയോജ്യമാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.


കനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തുടര്‍ന്നുള്ള ഘട്ടത്തില്‍ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതിനാല്‍ എംപിമാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനും തൃപ്പൂണിത്തുറ ബൈപ്പാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താനും പളനി-ശബരിമല പുതിയ ദേശീയ പാതയ്ക്ക് അംഗീകാരം ലഭ്യമാക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോന്ദ്ര റോഡ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഭരണാനുമതിയ്ക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട് അതിന് അംഗീകാരം ഉറപ്പാക്കണം. 2020-21 ഡിസംബര്‍ മാസം വരെ ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാരം 12,100 കോടി രൂപായാണ്. ഇത് ലഭിക്കുന്നതിനുള്ള അനിശ്ചിതത്വം നീക്കാന്‍ കഴിയണം. 3413.8 കോടി രൂപ ലഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയവും യോഗം അംഗീകരിച്ചു.