പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ച സംഭവം;സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍

സംഭവത്തില്‍ ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി

Update: 2022-07-04 10:30 GMT

പാലക്കാട്:സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടേ മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍.സംഭവത്തില്‍ ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.

തത്തമംഗലം സ്വദേശി ഐശ്വര്യയാണ് പ്രസവത്തിനിടേ ഇന്ന് മരണപ്പെട്ടത്.കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു.ഇതേ തുടര്‍ന്ന് ആശുപത്രിക്ക് മുമ്പില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.കുഞ്ഞിന്റേയും മാതാവിന്റേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്നാണ് ബന്ധുക്കളുടെ പരാതി.പരാതിയില്‍ പോലിസ് കേസെടുത്തു.മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.ഡോ അജിത്, ഡോ നിള, ഡോ പ്രിയദര്‍ശിനി എന്നിവര്‍ക്കെതിരെയാണ് കസെടുത്തിട്ടുള്ളത്.

ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന്‍ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറയുകയായിരുന്നു. കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരമപ്പെടുകയായിരുന്നു. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപോര്‍ട്ട്.





Tags:    

Similar News