എട്ടു വയസ്സുകാരിയെ മാതാവ് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു

Update: 2026-03-19 09:36 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ നര്‍മദാപുരം റെയില്‍വേ സ്‌റ്റേഷനില്‍ എട്ടു വയസ്സുകാരിയെ മാതാവ് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

മാതാവും മകളും സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നില്‍ നില്‍ക്കുകയായിരുന്നു. ട്രെയിന്‍ എത്തിയതും കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിന്‍ എന്‍ജിന്‍ തട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയില്‍ കുടുങ്ങിയ കുട്ടിക്ക് തലയില്‍ ഗുരുതരമായി പരിക്കേറ്റു. ട്രാക്കില്‍ കിടന്ന് വേദന കൊണ്ട് നിലവിളിച്ചുകൊണ്ടിരുന്ന കുട്ടിയെ രക്ഷിക്കരുതെന്ന് മാതാവ് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിന്‍ കടന്നുപോയതിന് പിന്നാലെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് കുട്ടിയെ പുറത്തെടുത്തത്.

ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീയും മകളും ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുവതി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ ചികില്‍സ രേഖകള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: