കടബാധ്യത: മക്കള്‍ക്ക് വിഷം നല്‍കി അമ്മയുടെ ആത്മഹത്യാശ്രമം; രണ്ടര വയസ്സുകാരി മരിച്ചു

Update: 2020-08-30 09:46 GMT

പയ്യാവൂര്‍: കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തില്‍ രണ്ടര വയസുകാരി മരിച്ചു. പയ്യാവൂര്‍ ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്‌ന ദമ്പതികളുടെ മകള്‍ അന്‍സിലയാണ് മരിച്ചത്. മാതാവും മൂത്ത കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചതാണെന്നാണ് പോലിസിന് അമ്മ നല്‍കിയ മൊഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഈ മാസം 27 നാണ് രണ്ടര വയസ്സും 13 വയസ്സുമുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്.

സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് വിദേശത്താണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു . ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.







Tags: