സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭൂരിഭാഗം അംഗങ്ങളും ഇത്തവണ ജനവിധിതേടും

Update: 2026-02-25 03:37 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭൂരിഭാഗം അംഗങ്ങളും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും. രണ്ടുതവണ തുടര്‍ച്ചയായി മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിബന്ധനയില്‍ അയവുവരുത്താന്‍ സിപിഎമ്മില്‍ ധാരണ. സിപിഎമ്മിന്റെ നിലവിലുള്ള 62 എംഎല്‍എമാരില്‍ 50 പേര്‍ മല്‍സരിക്കുന്നകാര്യത്തില്‍ തീരുമാനമായി. ബാക്കിയുള്ളവരില്‍ ചിലരുടെ കാര്യത്തില്‍ ഒരു വട്ടംകൂടി പരിശോധന നടത്തി പാര്‍ട്ടി തീരുമാനമെടുക്കും. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം അഞ്ചോ ആറോ പേരായിരിക്കും ഇത്തവണ മല്‍സരരംഗത്ത് ഇല്ലാത്തത്. സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടേയുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരും.

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉള്‍പ്പെടെ 17 പേരാണ് സിപിഎം സെക്രട്ടേറിയേറ്റിലുള്ളത്. ഇതില്‍ നാലുപേരൊഴികെ, 13 പേരും മല്‍സരത്തിനുണ്ടാവും. സംസ്ഥാന സെക്രട്ടറിയുടെ പദവി വഹിക്കുന്നതിനാല്‍ എം വി ഗോവിന്ദന്‍ മല്‍സരിക്കാനിറങ്ങില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുണ്ടാകും. ടേം വ്യവസ്ഥയുടെ പേരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ടി എം തോമസ് ഐസക് ഇത്തവണ മല്‍സരത്തിനിറങ്ങിയേക്കും. പി കെ ബിജു, എം സ്വരാജ്, എം വി ജയരാജന്‍ എന്നിവരേയും പാര്‍ട്ടി രംഗത്തിറക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ്, എന്നിവര്‍ നിലവില്‍ അവര്‍ ജയിച്ച മണ്ഡലങ്ങളില്‍ തന്നെ മല്‍സരത്തിനിറങ്ങും. മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് ഇത്തവണ വീണ്ടും മല്‍സരത്തിന് ഇറങ്ങും. 2016ല്‍ വിജയിച്ച ആലപ്പുഴ മണ്ഡലത്തില്‍ നിലവില്‍ പി പി ചിത്തരഞ്ജനാണ് എംഎല്‍എ. അതുകൊണ്ട് മണ്ഡലം മാറിയായിരിക്കും ഐസക്ക് മല്‍സരിക്കുന്നത്. ഇ പി ജയരാജന്‍ പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍ എന്നിവരെ ഒഴിവാക്കുമെന്നാണ് വിവരം. എന്നാല്‍ കെ കെ ശൈലജ വീണ്ടും ജനവിധി തേടും.

Tags: