മസ്ജിദുകള്‍ പ്രാര്‍ഥനയുടെയും കൊവിഡ് പ്രതിരോധത്തിന്റെയും കേന്ദ്രമാവണം: ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് കേരള

മഹല്ല് ഭാരവാഹികളും ഖതീബുമാരും സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ പ്രചാരകരാവരുതെന്നും ഭീതിജനകമായ അന്തരീക്ഷം മഹല്ലില്‍ സൃഷ്ടിക്കരുതെന്നും വാര്‍ത്താകുറിപ്പ് ചൂണ്ടിക്കാട്ടി.

Update: 2021-04-21 03:57 GMT

ഓച്ചിറ: കൊവിഡ് മഹാമാരി ശക്തിപ്രാപിക്കുകയും സമൂഹ നിലനില്‍പ്പിന് വന്‍ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്രഷ്ടാവിലേക്ക് സൃഷ്ടികള്‍ അഭയം തേടുന്നത് പ്രപഞ്ചത്തിന്റ പ്രകൃതിയാണന്നും പടച്ചവന്റെ കഴിവ് സൃഷ്ടികള്‍ മനസ്സിലാക്കണമെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.മഹല്ല് ഭാരവാഹികളും ഖതീബുമാരും സോഷ്യല്‍ മീഡിയ വാര്‍ത്തകളുടെ പ്രചാരകരാവരുതെന്നും ഭീതിജനകമായ അന്തരീക്ഷം മഹല്ലില്‍ സൃഷ്ടിക്കരുതെന്നും വാര്‍ത്താകുറിപ്പ് ചൂണ്ടിക്കാട്ടി.

വളരെയധികം അപകടകരമായ വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച കൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ എല്ലാവരും പടച്ചവനിലേക്ക് പരിപൂര്‍ണമായി തിരിഞ്ഞ് ദിക്ര്‍ ദുആകളിലും സദഖ സകാത്തുകളിലും മുന്നിടണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രത്യേകം ഉണര്‍ത്തി. കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന്റെ പേരില്‍ ഒരു മഹല്ല് മെമ്പറും നിയമപാലകരുടെ മുമ്പില്‍ കുറ്റക്കാരാവാതിരിക്കാന്‍ മഹല്ല് ഭാരവാഹികള്‍ക്കും ഖതീബുമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ ജനങ്ങളുടെ ആരാധനാ, വിദ്യാഭ്യാസകാര്യങ്ങള്‍ക്കും സമ്പാദ്യ മാര്‍ഗങ്ങള്‍ക്കും തടസമുണ്ടാകാത്ത നിലയില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പ്രയാസങ്ങളില്‍ അകപ്പെട്ട വരെ സഹായിക്കാന്‍ എല്ലാവരും കര്‍മ രംഗത്തിറങ്ങണമെന്നും മസ്ജിദുകളും മദ്‌റസകളും സേവന സഹായങ്ങളുടെ കേന്ദ്രങ്ങളാക്കണമെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള അഭ്യര്‍ഥിച്ചു.

Tags:    

Similar News