കൂടുതല്‍ പേര്‍ യുഡിഎഫിലെത്തും; പി വി അന്‍വര്‍

കേരളത്തിലെവിടേയും മല്‍സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറാണെന്നും പി വി അന്‍വര്‍

Update: 2026-01-13 12:52 GMT

കോഴിക്കോട്: കേരളത്തില്‍ എവിടേയും മല്‍സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍. ഐഷ പോറ്റിക്കു പിന്നാലെ കൂടുതല്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര സീറ്റില്‍ മല്‍സരിക്കുന്നു എന്നതില്‍ പ്രസക്തമില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ പിണറായിസം അവസാനിപ്പിക്കണം, തിരഞ്ഞെടുപ്പില്‍ അതാണ് പ്രധാന ലക്ഷ്യമെന്ന് പി വി അന്‍വര്‍. ആന്റി പിണറായി വോട്ടുകള്‍ സമാഹരിക്കും. പ്രതിപക്ഷ നേതാവിന്റെ ജാഥയുടെ വിജയത്തിന് തൃണമൂല്‍ പ്രവര്‍ത്തിക്കും. താന്‍ എവിടെ മല്‍സരിക്കുന്നു എന്നതിന് പ്രസക്തിയില്ല. എവിടേയും മല്‍സരിക്കാം. പിണറായിസവും മരുമോനിസവും ഇല്ലാതാക്കുക പ്രധാനം. പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്. കൂടുതല്‍ പേര്‍ യുഡിഎഫിലെത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി.

കോഴിക്കോട് ഒരു സീറ്റ് പോലും എല്‍ഡിഎഫ് ജയിക്കില്ല. തന്ത്രിയെ അറസ്റ്റ് ചെയ്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. എസ്‌ഐടിയുടെ അന്വേഷത്തില്‍ സംശയമുണ്ട്. അന്വേഷണ ചുമതലയുള്ള ശശിധരന്റെ പല ഇടപെടലിലും സംശയമുണ്ട്. പത്മകുമാറിനെ സിപിഎം സംരക്ഷിക്കുന്നത് എന്തു കൊണ്ട്. ഒരു സീറ്റും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. നിലമ്പൂരില്‍ താന്‍ മല്‍സരിച്ചിരുന്നില്ലെങ്കില്‍ എം സ്വരാജ് ജയിക്കുമായിരുന്നു. എല്‍ഡിഎഫില്‍ പിണറായിയും മരുമോനും ഒറ്റപ്പെടുന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags: