പുല്‍വാമ ആക്രമണത്തെക്കുറിച്ച് മോദി രാജ്യത്തോട് ഉത്തരം പറയണം: എസ്ഡിപിഐ

ബിജെപി രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2023-04-16 05:44 GMT


ഡല്‍ഹി: രാജ്യത്തെ 40 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പുല്‍വാമ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.ആക്രമത്തിന് പിന്നിലെ യാഥാര്‍ഥ്യം സംബന്ധിച്ച് രാജ്യം ഏറെക്കാലമായി ഇരുട്ടില്‍ തപ്പുകയാണ്. പല വിഷയങ്ങളിലും പ്രധാനമന്ത്രിയുടെ മൗനം അദ്ദേഹത്തിന്റെ സമ്മതമാണെന്ന് പരക്കെ വായിക്കപ്പെടുന്നു. ഇതു സംബന്ധിച്ച ദുരൂഹതകള്‍ രാജ്യത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. അസ്വസ്ഥജനകമായ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രാജ്യത്തിന് നല്‍കാന്‍ മോദി തയ്യാറാവണമെന്നും എം കെ ഫൈസി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവതരമാണ്. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കഴിവില്ലായ്മയും വീഴ്ചയും കാരണം കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ 40 ജവാന്മാര്‍ക്ക് അവരുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെയും നിശബ്ദതയെയും ഫൈസി നിശിതമായി പരിഹസിച്ചു.



സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നതിന് മുമ്പത്തെ ജമ്മു കശ്മീരിന്റെ അവസാനത്തെ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് ബിജെപി രാജ്യത്തോട് കള്ളം പറയുകയായിരുന്നെന്ന് ഫൈസി പറഞ്ഞു. അതിനാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നിയമവിദഗ്ധരുടെയും പ്രാതിനിധ്യത്തോടെ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. തങ്ങളുടെ പരാജയത്തിനും പുല്‍വാമ വിഷയം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനും ബിജെപി രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വന്‍ അഴിമതിയ്ക്ക് കളമൊരുക്കിയ ജലവൈദ്യുത പദ്ധതികളില്‍ ബിജെപി-ആര്‍എസ്എസ് നേതാവ് രാം മാധവിന്റെ പങ്ക് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.





Tags:    

Similar News