ഐപിഎല്‍ മല്‍സരത്തിനിടെ മൊബൈല്‍ മോഷണം; 13 പേര്‍ അറസ്റ്റില്‍, 75 ഫോണുകള്‍ പിടികൂടി

Update: 2026-04-05 06:30 GMT

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെ കാണികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ 13 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 28നു നടന്ന മല്‍സരത്തിനിടെയാണ് സംഭവം.

അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലിസ് അറിയിച്ചു. പ്രതികളില്‍ നിന്ന് ആകെ 75 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മുഖ്യപ്രതികളിലൊരാളായ ശുഭം കുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റുകള്‍ രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തവരില്‍ സോഹന്‍ കുമാര്‍ (21), സഞ്ജീത് കുമാര്‍ (24), ഇഷല്‍ കുമാര്‍ (23) എന്നിവരും ആറു പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. ഇവരില്‍ നിന്നുമാണ് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്.

ജാര്‍ഖണ്ഡ് സ്വദേശിയായ ശുഭം കുമാറിനെ മാര്‍ച്ച് 31നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 21 മൊബൈല്‍ ഫോണുകളും 18 ലക്ഷം രൂപയും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പോലിസ് അറിയിച്ചു.

Tags: