കരിയലക്കൂനയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

ഇന്നലെ ഉച്ചയോടെയാണ് യുവതികളെ കാരണാതായത്. ഇത്തിക്കര ആറിന്റെ പരിസരങ്ങളില്‍ പോലിസ് പരിശോധന നടത്തുന്നു

Update: 2021-06-25 05:48 GMT

കൊല്ലം: കല്ലുവാതുക്കല്‍ കരിയിലക്കൂനയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കൊല്ലം ഊഴാനിക്കോട് ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പോലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പുരയിടത്തില്‍ തന്നെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയെയും സഹോദരിയുടെ മകളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പാരിപ്പള്ളി പോലിസ് ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. ഇവര്‍ക്കായി ഇത്തിക്കരയാറില്‍ തിരച്ചില്‍ നടത്തുകയാണ് പോലിസ്. എന്നാല്‍, വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയില്ലെന്നാണ് പോലിസ് പറയുന്നത്.

ജനുവരി അഞ്ചിന് സുദര്‍ശന്‍ പിള്ളയുടെ പറമ്പില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലിസ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിള്‍ ഡിഎന്‍എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തി.

വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പോലിസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും തിരുവനന്തപുരത്ത് ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.