സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാതൃശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Update: 2022-02-27 12:02 GMT

പത്തനംതിട്ട; സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രത്യേക ഇടപെടലുകള്‍ നടത്തും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ഇടപെടലുകളുമായി മുന്നോട്ട് പോകും. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കിഫ്ബിയുടെ 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ആശുപത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് 564 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 

കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യേണ്ടത്.

കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യം. ഇതിനായി 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ജില്ലയില്‍ അഞ്ച് വയസ് വരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും, ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യ പോളിയോ തുള്ളിമരുന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മല്‍ഹാറിനു നല്‍കി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഉദ്ഘാടനം ചെയ്തു.