'മന്ത്രി എന്റെ വീട് ഉപയോഗിച്ചത് മിനിബാങ്ക് പോലെ'; പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ മൊഴി നല്‍കി സഹായി

Update: 2022-07-27 11:30 GMT

കൊല്‍ക്കൊത്ത: സ്‌കൂള്‍ നിയമന അഴിമതിക്കേസില്‍ ബംഗാള്‍ വ്യവസായ മന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ അദ്ദേഹത്തിന്റെ സഹായിയും നടിയും മോഡലുമായ അര്‍പിത മുഖര്‍ജി മൊഴിനല്‍കിതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മന്ത്രി തന്റെ വീട് ഒരു മിനിബാങ്ക് പോലെ ഉപയോഗിച്ചതായി അവര്‍ അവകാശപ്പെട്ടുവെന്നും റിപോര്‍ട്ടുണ്ട്. 

അര്‍പിത മുഖര്‍ജിയുടെ അഭിഭാഷകര്‍ അടുത്ത ഹിയറിംഗില്‍ ഇ ഡിയുടെ അവകാശവാദങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരേ പരാതിയും നല്‍കുമെന്ന് കരുതപ്പെടുന്നു.

അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് 21 കോടി രൂപ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ത്ഥാ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. അര്‍പിത മുഖര്‍ജിയെ അറസ്റ്റുചെയ്യുന്നതിന് ഒരു ദിവസം മുമ്പ് അവരുടെ വീട്ടിലെ പണക്കൂമ്പാരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പാര്‍ത്ഥ ചാറ്റര്‍ജിയും അദ്ദേഹത്തിന്റെ ആളുകളും മാത്രം പ്രവേശിച്ചിരുന്ന ഒരു മുറിയിലാണ് പണം സൂക്ഷിച്ചിരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അര്‍പ്പിത മുഖര്‍ജി മൊഴിനല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

'പാര്‍ത്ഥ എന്റെയും മറ്റൊരു സ്ത്രീയുടെയും വീട് മിനി ബാങ്കായി ഉപയോഗിച്ചു. ആ സ്ത്രീ അയാളുടെ അടുത്ത സുഹൃത്ത് കൂടിയാണ്. മുറിയില്‍ എത്ര പണമുണ്ടെന്ന് അറിയില്ല. മന്ത്രി അത് പറഞ്ഞിട്ടില്ല. ഒരു ബംഗാളി നടനാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ പരിചയപ്പെടുത്തിയത്. 2016 മുതല്‍ അടുപ്പത്തിലായിരുന്നു'- അര്‍പിത മുഖര്‍ജി ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ട്രാന്‍സ്ഫറുകള്‍ക്കും കോളേജുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുമായി ലഭിച്ച കൈക്കൂലി വഴിയായി ലഭിച്ചതാണ് ആ പണമെന്നും മൊഴിനല്‍കിയതായി കേള്‍ക്കുന്നു. പണം എപ്പോഴും മറ്റുള്ളവരാണ് കൊണ്ടുവന്നിരുന്നതെന്നും മന്ത്രിയായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ത്ഥ മുഖര്‍ജിയെ ആഗസ്റ്റ് 3 വരെ ഇ ഡിയുടെ കസ്റ്റഡിയിലാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത സഹായിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായ പാര്‍ത്ഥാ ചാറ്റര്‍ജി സര്‍ക്കാര്‍ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Tags:    

Similar News