ഭരണഘടനയേയും അതിന്റെ ശില്‍പികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-07-05 13:09 GMT

തിരുവനന്തപുരം: ഭരണഘടനയേയും അതിന്റെ ശില്‍പികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

സിപിഎം ഏരിയാ സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിമര്‍ശനം ആരോഗ്യകരമായ ഒന്നല്ല, മറിച്ച് ഭരണഘടനയോടും അംബേദ്കര്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ ശില്‍പികളോടുമുള്ള അവഹേളനമാണ്.

ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്. ഹിന്ദുത്വ ശക്തികള്‍ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിന് ശക്തിപകരുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ആരോഗ്യകരവും വസ്തുതാപരവുമായ ഭരണഘടനാ വിമര്‍ശനം ജനാധിപത്യാവകാശവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമാണ്. എന്നാല്‍ കേവല അവഹേളനത്തിലൂടെ ഭരണഘടനയേയും അംബേദ്കര്‍ ഉള്‍പ്പെടെയുള്ള അതിന്റെ ശില്‍പികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. സിപിഎംന്റെ ഭരണഘടനാസംരക്ഷണ മോഡലാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. ജനാധിപത്യം ഇന്നും ഇടതുപക്ഷത്തിന് അടവുനയമാണ് എന്നത് കൂടി തെളിയിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ അവഹേളനം.

ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാന്‍ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. അങ്ങനൊരാള്‍ എംഎല്‍എ സ്ഥാനത്തുപോലും തുടരാന്‍ അര്‍ഹനല്ല. രാജിവച്ച് പുറത്തു പോവുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഹിന്ദുത്വ ഫാഷിസത്തിന് ശക്തിപകരുന്ന ഇത്തരം പ്രസ്താവനകളില്‍ പാര്‍ട്ടിയുടെ നിലപാടെന്തെന്ന് വ്യക്തമാക്കാന്‍ സിപിഎമ്മിനും ബാധ്യതയുണ്ട് എന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News