പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരശേഖരണം നടത്താന്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍: വിശദീകരണം തേടി മന്ത്രി മുഹമ്മദ് റിയാസ്

അതിക്രമങ്ങളെകുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടര്‍ നടപടി എടുക്കാനുമായിരുന്നു നിര്‍ദേശം

Update: 2022-06-27 11:52 GMT

തിരുവനന്തപുരം: ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താന്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ട വിഷയത്തില്‍ ഇടപെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിവാദ ഉത്തരവില്‍ മന്ത്രി ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജയില്‍ നിന്ന് വിശദീകരണം തേടി. ഈ മാസം പതിനേഴിനാണ് കൃഷ്ണ തേജ വിവാദ ഉത്തരവിറക്കിയത്. അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടര്‍ നടപടി എടുക്കാനുമായിരുന്നു നിര്‍ദേശം.

ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ അന്വേഷണ ഘട്ടത്തില്‍ പിന്‍വലിക്കുന്നുണ്ട്. ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുന്നു. പ്രയത്‌നം പാഴായിപ്പോകുന്ന അവസ്ഥയുണ്ടാക്കുന്നു.

ചില ജീവനക്കാര്‍ അടിസ്ഥാനഹരിതമായ പരാതികളാണ് ഉന്നയിക്കുന്നത്. ഇത്തരം വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി എടുക്കുകയും വേണമെന്നായിരുന്നു നിര്‍ദേശം. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം ഡയറക്ടറില്‍ നിന്ന് വിശദീകരണം തേടിയത്. 

Tags:    

Similar News