കൂറ്റന്‍ മതില്‍ ഇടിഞ്ഞ് വീണ് സമീപത്തെ വീട് തകര്‍ന്നു; ആറംഗകുടുംബത്തിന് സഹായമെത്തിക്കുമെന്ന് മന്ത്രി

മുടവന്‍മുഗളില്‍ കനത്ത മഴയില്‍ തൊട്ടടുത്ത വീടിന്റെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയില്‍പെട്ടെങ്കിലും ആറംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 22 മാസം പ്രായമുള്ള പെണ്‍കുഞ്ഞും പോറലേല്‍ക്കാതെ രക്ഷപ്പെട്ടു

Update: 2021-10-18 06:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം മുടവന്‍മുഗളില്‍ കൂറ്റന്‍ മതിലിടിഞ്ഞ് വീണ് സമീപത്തെ വീട് തകര്‍ന്നു. കനത്ത മഴയില്‍ തൊട്ടടുത്ത വീടിന്റെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയില്‍പെട്ടെങ്കിലും ആറംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 22 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തകര്‍ന്ന വീട് വീണ്ടും കാണാനെത്തുമ്പോള്‍ ലക്ഷ്മി താന്‍ പെട്ടുപോയിരുന്ന അപകടത്തെക്കുറിച്ചോ, താമസിച്ച വീടില്ലാതായതിനെക്കുറിച്ചോ അറിയാതെ മുത്തശ്ശിയുടെ കൈകളില്‍ ഉറക്കത്തിലാണ്. ലക്ഷ്മിക്ക് 22 ദിവസമേ ആയിട്ടുള്ളു. ലക്ഷ്മിയും അച്ഛനും അമ്മയുമടക്കം ആറുപേരാണ് കൂറ്റന്‍ മതിലിടിഞ്ഞ് വീണപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അമ്മാവന്‍ ഉണ്ണി കോണ്‍ക്രീറ്റ് മതിലനടിയില്‍ കുടുങ്ങിപ്പോയി. തൊട്ടടുത്ത മുറിയിലായതിനാല്‍ ലക്ഷ്മിയും അമ്മയും പരിക്കില്ലാതെ രക്ഷപ്പെട്ടു.

വാടകയ്ക്ക് താമസിച്ചിരുന്ന ഇവര്‍ ഇനി പോകാനിടമില്ലാത്ത അവസ്ഥയാണ്.

അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഇതിനിടെ അപകടമുണ്ടായ സമയത്ത് അധികൃതരെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് നാട്ടുകാരിലൊരാള്‍ ആരോപിച്ചത് വാക്ക് തര്‍ക്കത്തിനിടയാക്കി. വിളിച്ചയുടന്‍ ഫോണെടുത്തെന്നും അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കി.

Tags:    

Similar News