ടൂറിസം മേഖലയിലെ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി ടൂറിസം മന്ത്രി

Update: 2021-07-27 03:46 GMT

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്ന ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ടൂറിസ്റ്റ് പാക്കേജ് ടാക്‌സി തൊഴിലാളി മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.

ആവശ്യങ്ങളും പ്രശ്‌നങ്ങളും തൊഴിലാളികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ടൂറിസം മേഖലയിലെ ടാക്‌സി തൊഴിലാളികള്‍ക്ക് ഏകീകൃത ഐഡി കാര്‍ഡ് വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ശുചിമുറി, വിശ്രമ സൗകര്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. െ്രെഡവര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും തീരുമാനിച്ചു.

തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അതത് മേഖലയിലെ റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകളുടെ കൂടി മുന്‍കൈയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ധനകാര്യ, തൊഴില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും സംഘടനാപ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ചചെയ്യും. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാരുടെ മാനസികാരോഗ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പുവരുത്താന്‍ വിനോദസഞ്ചാര വകുപ്പ് പ്രതിജ്ഞാബന്ധമാണെന്നും അവരുടെ ജീവല്‍പ്രശ്‌നമായി ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.