റവന്യൂ കലോത്സവം സംസ്ഥാനത്തിന്റെ സാംസ്‌കാരിക ചിത്രത്തില്‍ ഇടം പിടിക്കും: മന്ത്രി കെ രാജന്‍

Update: 2022-04-11 16:08 GMT

തൃശൂര്‍: സംസ്ഥാനത്തിന്റെ സാംസ്‌കാരിക ചിത്രത്തില്‍ ചരിത്രമാകാന്‍ പോകുന്ന ഒന്നാണ് തൃശൂരില്‍ നടക്കുന്ന

റവന്യൂ കലോത്സവമെന്ന്റവന്യൂ മന്ത്രി കെ രാജന്‍. മേളയോടനുബന്ധിച്ച് ജില്ലയിലെ എംപിമാര്‍ എംഎല്‍എമാര്‍, സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിയുടെ തുറന്ന വേദിയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പിച്ച് ശ്രദ്ധേയമായ പരിപാടികള്‍ കൂടി കലോത്സവത്തില്‍ ഉള്‍പ്പെടുത്താനാണ് വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 4000 ത്തോളം കലാകാരന്‍മാര്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് എല്ലാ സഹായവും പിന്തുണയും വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

14 ജില്ലകളിലെ റവന്യൂ വകുപ്പിലെയും സംസ്ഥാന റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരാണ് സംസ്ഥാന റവന്യൂ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു എന്നിവര്‍ രക്ഷാധികാരികളായുമുള്ള സംഘാടക സമിതി രൂപീകരിച്ചു. റവന്യൂ മന്ത്രി കെ രാജന്‍ ചെയര്‍മാനായുള്ള സമിതിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുണ്ട്. ജോയിന്റ് ലാന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ് ചടങ്ങില്‍ കലോത്സവ വിശദീകരണം നടത്തി. യോഗത്തിന് മുന്നോടിയായി കണിമംഗലം ഗ്രാമീണ വായനശാലയുടെ ദൈവമക്കള്‍ നാടന്‍പാട്ട് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന നാടന്‍പാട്ട് അവതരണം റവന്യൂ കലോത്സവത്തിന്റെ വരവ് വിളിച്ചോതുന്നതായിരുന്നു.

പി ബാലചന്ദ്രന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ എ സി മൊയ്തീന്‍, മുരളി പെരുനെല്ലി, കെ രാമചന്ദ്രന്‍, സി സി മുകുന്ദന്‍, മേയര്‍ എ കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍, തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, ജയരാജ് വാര്യര്‍, പാര്‍വതി പവനന്‍, വിദ്യാധരന്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.