സംസ്ഥാനത്തെ ഊര്‍ജ്ജ രംഗം സമാനതകളില്ലാത്ത നേട്ടത്തിന്റെ പാതയില്‍: മന്ത്രി കെ രാജന്‍

Update: 2022-05-10 16:22 GMT

തൃശൂര്‍: ഇന്ധനവില വര്‍ദ്ധനയുടെ കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജലവിഭവ രംഗത്ത് ശ്രദ്ധ ചെലുത്തി ഇലക്ട്രിസിറ്റി ബോര്‍ഡിനെ ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി റവന്യൂ മന്ത്രി കെ രാജന്‍. ആയിരത്തിനാനൂറ് കോടി രൂപ പ്രവര്‍ത്തന ലാഭം നേടി സമാനതകളില്ലാത്ത നേട്ടങ്ങളോടെ സംസ്ഥാനത്തെ ഊര്‍ജ്ജ രംഗത്ത് വൈവിദ്ധ്യപൂര്‍ണ്ണമായ പദ്ധതികള്‍ അവതരിപ്പിക്കുന്ന കെ എസ് ഇ ബി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ജില്ലയിലെ 7 ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം ഒല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അങ്കണത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചും സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കിയും കേരളത്തിന്റെ ഊര്‍ജ്ജ സുസ്ഥിരത ഉറപ്പുവരുത്തുവാനുള്ള ഊര്‍ജ്ജ വകുപ്പിന്റെയും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെയും പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. ചെറുകിട പദ്ധതികളിലൂടെയും മറ്റും സര്‍ക്കാര്‍ വൈദ്യുതിവല്‍ക്കരണം നടത്തി കൊണ്ടിരിക്കുകയാണ്. പുരപ്പുറ വൈദ്യുതി വന്നതോടെ വീട് നിര്‍മ്മാണത്തിലൂടെ പണം സമ്പാദിക്കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒല്ലൂര്‍, മാടക്കത്തറ, വലപ്പാട്, തൃശൂര്‍ വൈദ്യുതി ഭവനം, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ ഏഴ് ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലാണ് ചാര്‍ജ്ജിംഗ് ശ്യംഖല സ്ഥാപിക്കുന്നത്.

ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. ഒല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഫിനാന്‍സ് ഡയറക്ടര്‍ വി ആര്‍ പി , കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ആര്‍ സുകു, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് കെ ബൈജു, കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടര്‍ അഡ്വ.വി മുരുഗദാസ്, കൗണ്‍സിലര്‍ സി പി പോളി, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.