തണ്ടപ്പേരില്ലാത്ത അയ്യായിരത്തോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി: മന്ത്രി കെ രാജന്‍

Update: 2022-04-21 14:46 GMT

കോഴിക്കോട്: അയ്യായിരത്തോളം കുടംബങ്ങള്‍ക്ക് പട്ടയം നല്‍കി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് ഏപ്രില്‍ 21 സാക്ഷ്യം വഹിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇന്നലെ വരെ ഏതെങ്കിലും ഒരു തണ്ടപ്പേരില്ലാത്ത, ഏതെങ്കിലും ഒരു ഭൂമിയില്‍ ജീവിക്കുന്നുണ്ടെങ്കിലും ഭൂമി സ്വന്തമെന്ന് പറയാന്‍ രേഖയില്ലാത്ത 4660 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്

കേവലം കൈവശമിരിക്കുന്നവര്‍ക്ക് പട്ടയം കൊടുക്കുക എന്നത് മാത്രമല്ല, ഭൂമി മലയാളത്തില്‍ ഒരു തണ്ടപ്പേരിന് പോലും അര്‍ഹരല്ലാതെ ഇപ്പോള്‍ ജീവിക്കേണ്ടി വരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി കൊടുക്കുക എന്നതാണെന്നു മന്ത്രി പറഞ്ഞു.

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയ വിതരണവും വടകര റവന്യൂ ടവറിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഭൂരഹിതരായവര്‍ക്ക് സ്വന്തമായി ഭൂമിയും പട്ടയവും നല്‍കി സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വടകരയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നത്. രണ്ടു ഘട്ടമായാണ് റവന്യു ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ 11 ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിട സമുച്ചയമാകും നിര്‍മിക്കുക. ഇതില്‍ താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാര്‍ ഓഫിസ്, സബ് ട്രഷറി, ഫുഡ് ആന്‍ഡ് സേഫ്റ്റിഓഫിസ്, നടക്കുതാഴ വില്ലേജ് ഓഫിസ്, ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫിസ്, റവന്യു റിക്കവറി, ലീഗല്‍ മെട്രോളജി, ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, റീസര്‍വെ എന്നിവ ഉള്‍ക്കൊള്ളുന്നതാകും റവന്യൂ ടവര്‍. എണ്‍പത്തി എട്ടോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍പറ്റുന്ന ബേസ്‌മെന്റ്, രണ്ട് ലിഫ്റ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഈ കെട്ടിടത്തില്‍ ഒരുക്കും. ജനങ്ങള്‍ക്ക് നിരന്തരം ബന്ധപ്പെടേണ്ട താലൂക്ക് ഓഫീസ്, ട്രഷറി മുതലായവ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 28.13 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ആദ്യഗഡുവായി ലഭിച്ച 20 കോടി രൂപ മുതല്‍ മുടക്കിയാണ് 63 സെന്റ് സ്ഥലത്ത് ഒന്നാം ഘട്ട നിര്‍മ്മാണം ആരംഭിക്കുന്നത്.

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിനാണ് കെട്ടിട നിര്‍മ്മാണ ചുമതല. ഒരു വര്‍ഷം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.

വടകര പുതിയ സ്റ്റാന്‍ഡില്‍നിന്ന് ഘോഷയാത്രയോടെയാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജനങ്ങളും വേദിയിലേക്കെത്തിയത്. എം.എല്‍.എ കെ കെ രമ അധ്യക്ഷത വഹിച്ചു. എം.എല്‍.എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, വടകര നഗരസഭാംഗങ്ങളായ ടി കെ പ്രഭാകരന്‍, പ്രേമകുമാരി,

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ കെ പി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.