പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിത ഭവനം; സേഫ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങളാണ് സേഫില്‍ പരിഗണിക്കുക

Update: 2022-08-29 09:57 GMT

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാന്‍ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതാണ് സേഫ് 'സെക്യൂര്‍ അക്കോമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്' എന്നു പേരിട്ട പദ്ധതി. നിയമസഭയിലാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. നിലവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഭവന പൂര്‍ത്തീകരണത്തിനായി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ സാങ്കേതികമായി ഭവന പൂര്‍ത്തീകരണം നടക്കുന്നുണ്ടെങ്കിലും വീടുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നില്ല.

വൃത്തിയുള്ള അടുക്കള, ശുചിത്വമുള്ള ശൗചാലയങ്ങള്‍, ടൈല്‍ ചെയ്ത തറ, ഗുണമേന്‍മയുള്ള പ്ലമ്പിങ്, വയറിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പല വീടുകളിലും ഇല്ല. ഇത് പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി സഹായകരമാകും. കേവലമൊരു നിര്‍മ്മിതിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷിതത്വത്തോടൊപ്പം ആത്മാഭിമാനവും കൈവരിക്കാനാകും. വകുപ്പില്‍ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. 2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങളാണ് സേഫില്‍ പരിഗണിക്കുക.

പൂര്‍ത്തീകരിച്ച വീടുകളില്‍ സുരക്ഷിതമായ മേല്‍ക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈല്‍ ചെയ്ത തറ, ബലപ്പെടുത്തിയ ചുമര്‍, പ്ലമ്പിങ്ങ്, വയറിങ്ങ്, പ്ലാസ്റ്ററിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പടുത്താന്‍ പലര്‍ക്കും സാധിക്കുന്നില്ലന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് മന്ത്രി കെ രാധകൃഷ്ണന്‍ പറഞ്ഞു. വീടിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാന്‍ മടിക്കുന്ന കുട്ടികളുണ്ട്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തലശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ പുതിയ പദ്ധതി നിയമസഭയില്‍ പ്രഖ്യാപിച്ചത്. 

Tags:    

Similar News