പരമ്പരാഗത വ്യവസായ മേഖലയില്‍ കൈത്തറിക്ക് പ്രഥമസ്ഥാനം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2022-08-19 01:28 GMT

കോഴിക്കോട്: പരമ്പരാഗത വ്യവസായ മേഖലയില്‍ കൈത്തറിക്ക് പ്രഥമ സ്ഥാനമുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഓണം കൈത്തറി മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ കാര്‍ഷിക മേഖല കഴിഞ്ഞാല്‍ 43 ലക്ഷത്തിലേറെ പേര്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മാത്രമല്ല, രാജ്യത്തെ കയറ്റുമതി വരുമാനത്തിലും ഈ മേഖലയുടെ സംഭാവന വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൈത്തറി മേള സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 7 വരെയാണ് മേള. സാരികള്‍, ബെഡ് ഷീറ്റുകള്‍ ലുങ്കികള്‍, ധോത്തികള്‍ തുടങ്ങി മനോഹരവും വൈവിധ്യമാര്‍ന്നതുമായ കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റോടെ മേളയില്‍ ലഭിക്കും.

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി അബ്രഹാം അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം കെ ബാലരാജന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം വി ബൈജു, കൈത്തറി അസോസിയേഷന്‍ പ്രതിനിധികളായ എ വി ബാബു, കെ പി കുമാരന്‍, വി എം ചന്തുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: