മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിയെ വിജിലന്‍സ് ചോദ്യം ചെയ്തു
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ ഉയര്‍ന്ന പലിശയ്ക്ക് മറിച്ചു നല്‍കി കോടികളുടെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന എസ് ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്. വായ്പാ വിതരണത്തിലെ ക്രമക്കേടുകള്‍, പലിശ നിരക്കിലെ മാറ്റങ്ങള്‍, ഗുണഭോക്താക്കളുടെ പട്ടികയിലെ അവ്യക്തത എന്നിവയാണ് പ്രധാനമായും വെള്ളാപ്പള്ളിയോട് ചോദിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വെള്ളാപ്പള്ളി, താന്‍ അന്വേഷണവുമായി സഹകരിച്ചുവെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ 2016ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാന്‍സ് അഴിമതിയില്‍ വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന ഈ കേസില്‍ പല ഘട്ടങ്ങളിലായി അന്വേഷണം നടന്നു വരികയായിരുന്നു. വിജിലന്‍സിന്റെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍, എസ്എന്‍ഡിപി യൂണിയന്‍ നേതാവ് ഡോ എം എന്‍ സോമന്‍ എന്നിവരെയാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലെ ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.
2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി എന്നായിരുന്നു ആരോപണം. പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണംചെയ്യുകയും, ഇല്ലാത്ത ആളുകളുടെ പേരില്‍പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി. അച്ചാര്‍, ജാം, സോപ്പ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരില്‍ വ്യാജമായി പദ്ധതിയുണ്ടാക്കി, 2014 ജൂണ്‍ 19നാണ് പിന്നാക്ക വികസന കോര്‍പറേഷന്‍ കൊല്ലം ശാഖയില്‍നിന്ന് എസ്എന്‍ഡിപി അഞ്ചുകോടി വായ്പയെടുത്തത്. കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷിച്ചത്തെി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയെടുത്ത വിവരം അറിയുന്നത്. ഏകദേശം അയ്യായിരത്തോളം കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.

