58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Update: 2022-11-29 00:28 GMT


കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച്, വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ്‌ അബാദി (22)യെ കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ കിരൺ ശശിധരൻ ന്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്നാണ് പിടികൂടിയത്.. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 5 ലക്ഷത്തോളം വില വരും.

ജില്ലാ പൊലീസ് മേധാവി എ അക്ബർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നിറങ്ങിയ പ്രതിയിൽ നിന്ന് പൗഡർ ടിൻ, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തു കണ്ടെടുത്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സൗത്ത് ബീച്ചിൽ വെച്ച് പിടിയിലായ പ്രതിക്കും സമാന രീതിയിൽ ലൈറ്റുകളിലും സ്പീക്കറിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ എത്തിയിരുന്നു. ഇത് ബാംഗ്ലൂരിലെ ലഹരി മാഫിയ തലവന്റെ നിർദ്ദേശ പ്രകാരം ഇവിടെ എത്തിച്ചുനല്കൽ മാത്രമാണ് തന്റെ ജോലിയെന്നും ആർക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിർദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ബംഗളൂരുവിൽ നിന്ന് വാട്സ്ആപ്പും ഗൂഗിൾ പേയും വഴി ഓർഡർ സ്വീകരിച് കാരിയർ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനല്കുന്നതിലെ പ്രധാന കണ്ണിയാണ് അറസ്റിലായിരിക്കുന്നതെന്നും ഇയാൾ ഏറെ നാളായി ഡൻസാഫ് നിരീക്ഷണത്തിൽ ആയിരുനെന്നും ഇയാളുടെ ബാംഗ്ളൂർ കേന്ദ്രികരിച് പ്രവർത്തിക്കുന്ന മറ്റ് കണ്ണികളെ കേന്ദ്രികരിച് തുടരന്വേഷണം നടത്തുമെന്നും നാർകോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. പിടിയിലായ പ്രതിയുടെ പേരിൽ മുൻപും ലഹരി, മോഷണ കേസുകൾ നിലവിലുണ്ടെന്നും മറ്റൊരു കേസിൽ ഇയാളെയും പങ്കാളികളെയും കുറിച്ച് അന്വേഷണത്തിനിടെ ആണ് ഇയാൾ ബാംഗ്ളൂർക്ക് കടന്നതെന്നും നടക്കാവ് ഇൻസ്‌പെക്‌ടർ ജിജീഷ് പി.കെ പറഞ്ഞു.