മൗലാനാ അര്‍ഷദ് മദനി വീണ്ടും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ്

Update: 2021-03-10 14:31 GMT

ന്യൂഡല്‍ഹി: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റായി മൗലാന അര്‍ഷദ് മദാനി തുടര്‍ച്ചയായ ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന സംഘടനയുടെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. എല്ലാ സംസ്ഥാന യൂനിറ്റുകളും ഐക്യകണ്‌ഠ്യേന അര്‍ഷദ് മദനിയുടെ പേര് ശുപാര്‍ശ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് രണ്ട് വര്‍ഷത്തിലാണ് അംഗത്വ കാംപയിന്‍ നടത്തുന്നത്. ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുന്നതിനൊപ്പം മറ്റു ദേശീയ, സാമൂഹിക പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസത്തെക്കുറിച്ചും മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചും മൗലാന അര്‍ഷദ് മദനി ആശങ്ക പ്രകടിപ്പിച്ചു.

    സ്‌കോളര്‍ഷിപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇത്തരം ചെറിയ പരിശ്രമത്തിലൂടെ നിരവധി കുട്ടികളുടെ ഭാവി ഒരു പരിധിവരെ സുരക്ഷിതമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ആരംഭിച്ച മതപരവും പ്രത്യയശാസ്ത്രപരവുമായ ഏറ്റുമുട്ടലിനെ ആയുധം കൊണ്ടോ സാങ്കേതികവിദ്യ കൊണ്ടോ നേരിടാനാവില്ല. ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം നമ്മുടെ പുതിയ തലമുറയെ ഉന്നതവിദ്യാഭ്യാസത്തിന് സജ്ജമാക്കുക എന്നതാണ്. ഈ പ്രത്യയശാസ്ത്ര യുദ്ധത്തില്‍ എതിരാളികളെ പരാജയപ്പെടുത്താനും വിജയത്തിന്റെയും സമൃദ്ധിയുടെയും നാഴികക്കല്ലുകളില്‍ എത്തിച്ചേരാനും അവരുടെ അറിവും ബോധവും ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പിനായി ഈ വര്‍ഷം 10 മില്യണ്‍ രൂപ അനുവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 600 ഓളം വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ഇതില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ സ്‌കോളര്‍ഷിപ്പ് നല്‍കിയതായും അര്‍ഷദ് മദനി പറഞ്ഞു.

    കഴിഞ്ഞ കാലയളവില്‍ ജംഇയ്യത്തിലെ അംഗങ്ങളുടെ എണ്ണം ഏകദേശം 15 ദശലക്ഷമായിരുന്നു. ഇത്തവണ അംഗത്വം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ ജൂലൈ 31 വരെ നടക്കുന്ന പുതിയ കാലയളവിലെ അംഗത്വ പ്രചാരണ കമ്മിറ്റിയെയും പ്രഖ്യാപിച്ചു. 'രാജ്യം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണോ അതോ ദേശീയതയുടെയോ മതേതരത്വ തത്വങ്ങളിലൂടെയോ ആണോ പ്രവര്‍ത്തിക്കുകയെന്നതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള ഏറ്റവും വലിയ ചോദ്യമെന്നും മൗലാനാ അര്‍ഷദ് മദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Maulana Arshad Madani Re-elected President of Jamiat Ulama-i-Hind

Tags:    

Similar News