മഥുര ഈദ്ഗാഹ് പള്ളി: ഇനിയൊരു ബാബരി അനുവദിക്കില്ലെന്ന് പിഡിപി

Update: 2020-08-10 12:21 GMT

കോഴിക്കോട്: മഥുര ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണ ജന്മഭൂമിയാണെന്ന അവകാശവാദവുമായി സംഘ്പരിവാര്‍ രംഗത്തെത്തിയിട്ടുള്ളത് രാജ്യത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണെന്നും ഇനിയൊരു ബാബരി മസ്ജിദ് അവര്‍ത്തിക്കാന്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ അനുവദിക്കില്ലെന്നും പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്. അയോദ്ധ്യയിലെ ബാബരി മസ്ജിദില്‍ അവകാശവാദമുന്നയിച്ച് രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയും സംഘ്പരിവാര്‍ രാജ്യത്തിന്റെ ഭരണാധികാരത്തിലേക്ക് ചുവടുറപ്പിക്കാനും നടത്തിയ നീക്കത്തിന്റെ ഭാഗമായി നൂറുകണക്കിന് കലാപങ്ങളിലായി ആയിരക്കണക്കിന് മനുഷ്യരാണ് കൊലചെയ്യപ്പെട്ടത്. ശ്രീകൃഷ്ണ ജന്മഭൂമിയുടെ പേരില്‍ വീണ്ടും വര്‍ഗീയ ധ്രുവീകരണം രൂക്ഷമാക്കി രാജ്യവ്യാപകമായി കലാപങ്ങള്‍ ആസൂത്രണം നടത്താനും ന്യൂനപക്ഷങ്ങളെ ഉന്മൂലനം നടത്താനുമുള്ള നീക്കം മുളയിലേ നുള്ളാന്‍ ജനാധിപത്യ വിശ്വാസികളും മതേതര രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി ചെറുക്കുകയും ഇനിയൊരു 'അയോദ്ധ്യ മോഡല്‍' രാജ്യത്ത് അനുവദിക്കുകയില്ല എന്ന താക്കീത് നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.