മാട്രിമോണിയല്‍ വഴി വിവാഹ തട്ടിപ്പ്; നാല് സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടി,അറസ്റ്റിലായ യുവാവിനെതിരേ നിരവധി പരാതികള്‍

ഓണ്‍ലൈന്‍ റമ്മി കളിക്കാനാണ് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു

Update: 2022-06-05 06:01 GMT

മലപ്പുറം: മാട്രിമോണിയല്‍ ആപ് വഴി വിവാഹ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ യുവാവിനെതിരെ നിരവധി പരാതികള്‍. മാട്രിമോണിയല്‍ വഴി പരിചയം സ്ഥാപിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡ് പൂവത്ത് വീട്ടില്‍ അസറുദ്ദീനാണ് അറസ്റ്റിലായത്. മലപ്പുറം കരുവാരക്കുണ്ട് പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ റമ്മി കളിക്കാനാണ് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു.

കരുവാരക്കുണ്ടിലെ ഒരു യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതിക്കാരിയില്‍ നിന്ന് ഒമ്പത് പവനും 85000 രൂപയുമാണ് അസറുദ്ദീന്‍ കൈക്കലാക്കിയത്. പ്രതി ആലപ്പുഴ, തലശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നത്. സ്വന്തമായി ഹെയര്‍ കെയര്‍ കമ്പനിയുണ്ടെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നത്. സ്വന്തം തിരിച്ചറിയല്‍ രേഖ കൈമാറുകയും വീഡിയോ കോള്‍ വഴി സംസാരിക്കുകയും ചെയ്ത് വിശ്വാസം പിടിച്ചുപറ്റും. പിന്നാലെയാണ് സ്വര്‍ണവും പണവും ആവശ്യപ്പെടുക.പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News