മംഗളൂരു: എസ്ഡിപിഐ പ്രതിഷേധ സമ്മേളനത്തില്‍ കന്യാസ്ത്രീകളും പുരോഹിതരുമടക്കം ആയിരങ്ങള്‍

കര്‍ണ്ണാടക ബിജെപി സര്‍ക്കാരിന്റെ മത പരിവര്‍ത്തന നിരോധന നിയമത്തിനെതിരെ മംഗളൂരുവില്‍ എസ്ഡിപിഐ പതാകക്കു കീഴില്‍ ന്യൂന പക്ഷ സമുദായ സംഘടനകളുടെ പ്രതിഷേധമിരമ്പി. ഹിന്ദുത്വ ഭരണ കൂട വേട്ടക്കെതിരെ ഇരകളുടെ അപൂര്‍വ്വ സംഗമമായി മാറി എസ്ഡിപിഐ പ്രതിഷേധ സമ്മേളനങ്ങള്‍

Update: 2021-12-28 01:23 GMT

പി സി അബ്ദുല്ല

മംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്പി. വിവാദ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗളൂരു നഗരത്തില്‍ രണ്ടിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ നൂറുകണക്കിന് കന്യാസ്ത്രീകളും ക്രൈസ്തവ പുരോഹിതരുമടക്കം ആയിരങ്ങള്‍ അണിനിരന്നു.

മംഗളൂരു സൗത്തിലെ വാമഞ്ചൂരുവില്‍ രാലിലെ പതിനൊന്നിന് സമ്മേളനം ആരംഭിച്ചു. 100 ഓളം കന്യാസ്ത്രീകള്‍ എസ്ഡിപിഐ പതാകയേന്തി വാമഞ്ചൂരു സമ്മേളനത്തില്‍ അണിനിരന്നു.

വാമഞ്ചൂരു ഡമന്റ് ക്രിസ്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധ്യാപകരും സമ്മേളത്തില്‍ പങ്കെടുത്തു. ഹിന്ദുത്വ ഭീകരത എന്ന പൊതു ശത്രുവിനെതിരെ ന്യൂനപക്ഷ സമുദയത്തിലെ ഇരകള്‍ പരസ്പരം കൈകോര്‍ക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇന്ന് മംഗളൂരു സാക്ഷ്യം വഹിച്ചത്. ഇത് കര്‍ണ്ണാടകയിലെ ന്യൂനപക്ഷ പ്രതിരോധത്തില്‍ പുതിയ ചരിത്രം കുറിച്ചു.

മതസ്വാതന്ത്ര്യം ഫാഷിസ്റ്റുകള്‍ക്ക് അടിയറവയ്ക്കില്ലെന്ന് എസ്ഡിപിഐ പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് സിസ്റ്റര്‍ അനാമറിയ പറഞ്ഞു.

ക്രൈസതവര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും ഭരണഘടനയെ അട്ടിമറിക്കുന്ന കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെതിരെയുമാണ് എസ്ഡിപിഐ പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്.

പരിപാടിക്ക് എസ്ഡിപിഐ മംഗളൂരു സൗത്ത് മണ്ഡലം പ്രസിഡന്റ് കെ അബ്ദുള്‍ ജലീല്‍ നേതൃത്വം നല്‍കി. റവ. ഫാദര്‍ ജെ ബി ഡിസ്‌കസ്സ്, ബിഷപ് ഹൗസ് പിആര്‍ഒ റോയ് കസ്റ്റാലിനൊ, എസ്ഡിപിഐ ദേശീയ സെക്രട്ടറി അല്‍ഫോണ്‍സ് ഫ്രാന്‍കൊ, വിക്റ്റര്‍ മാട്രിസ്, ഇനാസ് റോഡ്രിഗ്യൂസ് എന്നിവര്‍ പങ്കെടുത്തു. 

Tags: