മല്‍സ്യക്കച്ചവടത്തിനിടെ കുത്തികൊന്നു: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Update: 2025-09-30 04:59 GMT

കോഴിക്കോട്: മല്‍സ്യക്കച്ചവടം തടഞ്ഞതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സമീപം താമസിക്കുന്ന താഴത്ത് വെള്ളൂര്‍ രൂപേഷിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാര്‍ ജീവപര്യന്തം കഠിന തടവിനും പിഴയ്ക്കും വിധിച്ചത്.

2021 ആഗസ്റ്റ് 21നാണ് കൊലപാതകം നടന്നത്. കാരപ്പറമ്പ് സ്വദേശിയായ സാഹിര്‍ അലിയുടെ മല്‍സ്യക്കച്ചവടം രൂപേഷ് തടഞ്ഞിരുന്നു. ഈ സമയത്ത് കരിക്കാംകുളം കാഞ്ഞിരമുക്ക് സ്വദേശി രാജീവ് ഇടപെട്ട് രൂപേഷിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് രൂപേഷ് രാജീവിനെ കുത്തിവീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സാഹിര്‍ അലിക്കും കത്തികൊണ്ട് പരിക്കേറ്റു.

കോടതി വിധിപ്രകാരം, രാജീവിന്റെ ഭാര്യയ്ക്കും മകനുമടങ്ങുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപയും സാഹിര്‍ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരമായി നല്‍കണം. കേസില്‍ 43 സാക്ഷികളെയും, 47 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ വേണ്ടി അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഷംസുദ്ദീന്‍, അഡ്വ. രശ്മി റാം എന്നിവര്‍ ഹാജരായി.

Tags: