കൃഷി ചെയ്യാന്‍ വെള്ളമില്ല: ഗയയില്‍ ഒരു ഗ്രാമീണന്‍ 30 കൊല്ലം കൊണ്ട് ഒറ്റയ്ക്ക് പണി തീര്‍ത്തത് 3 കിലോമീറ്റര്‍ കനാല്‍

Update: 2020-09-13 03:36 GMT

ഗയ: വയലില്‍ വെള്ളമില്ലാതായതോടെ മഴവെള്ളം ഗ്രാമത്തിലെത്തിക്കാന്‍ ഗ്രാമീണന്‍ ഒറ്റയ്ക്കു കുഴിച്ചത് 3 കിലോമീറ്റര്‍ നീളത്തിലുള്ള കനാല്‍. ഗയ ജില്ലയിലെ കോത്തിലവ ഗ്രാമത്തിലെ ഒരു ഗ്രമീണന്റെ നിശ്ചയദാര്‍ഢ്യമാണ് മുഴുവന്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കും തുണയായത്. തൊട്ടടുത്ത മലയില്‍ പെയ്യുന്ന വെള്ളം കനാല്‍ വഴി ഗ്രാമത്തിലെത്തിക്കാനായിരുന്നു ശ്രമം. കനാല്‍ ഗ്രാമത്തിലെത്താന്‍ എല്ലാം കൂടി 30 വര്‍ഷമെടുത്തു. ലോംഗി ഭൂയാന്‍ ആണ് ചരിത്രം സൃഷ്ടിച്ച ഈ ശ്രമത്തിനു പിന്നില്‍.

ഗ്രാമത്തിലെ കുളത്തിലേക്ക് കനാല്‍ എത്തിക്കാന്‍ എനിക്ക് 30 വര്‍ഷം ജോലി ചെയ്യേണ്ടിവന്നു. കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ കാലികളെ തീറ്റാന്‍ കാട്ടിലേക്ക് പോകുമായിരുന്നു. ആ സമയത്താണ് കനാല്‍ കുഴിച്ച് തുടങ്ങിയത്. ഈ ശ്രമത്തില്‍ ആരും എനിക്കൊപ്പമുണ്ടായില്ല. എല്ലാവരും ജീവിക്കാനുള്ള തൊഴില്‍ തേടി നഗരത്തിലേക്ക് പോയി. ഞാന്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചു- അദ്ദേഹം പറഞ്ഞു.

കോത്തിലവ ഗ്രാമത്തിനു ചുറ്റും വനഭൂമിയാണ്. അടുത്തുതന്നെ മലനിരകളുമുണ്ട്. ഗയയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പ്രദേശം. കൃഷിയും കാലിവളര്‍ത്തലുമാണ് ജനങ്ങളുടെ ഏക വരുമാനം.

മഴക്കാലത്ത് മലയില്‍ പെയ്യുന്ന മഴ അടുത്ത നദിയിലേക്ക് ഒഴുകിപ്പോകും. ഈ വെള്ളം ഗ്രാമത്തില്‍ കൃഷിക്കുപയുക്തമാക്കാനാണ് ഭൂയാന്‍ ശ്രമിച്ചത്. കനാല്‍ വഴി ലഭിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും ഗ്രാമത്തില്‍ കൃഷിക്കും ഉപയോഗിക്കാന്‍ കഴിയും. സ്വന്തം ആവശ്യത്തിനായിരുന്നില്ല അദ്ദേഹം കനാല്‍ പണിതീര്‍ത്തതെന്നും ഒരു വലിയ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.