ഹാഥ്‌റസ് ഇരയുടേതെന്ന പേരില്‍ ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നു; യുവാവിന്റെ പരാതിയില്‍ നടപടിക്കു കോടതി നിര്‍ദേശം

ഐടി മന്ത്രാലയം, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കി

Update: 2020-10-16 02:11 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സവര്‍ണതാക്കൂര്‍മാരുടെ ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ തന്റെ മരണപ്പെട്ട ഭാര്യയുടെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവിന്റെ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിത്രം തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തി ശരിയാണെന്ന് കണ്ടെത്തിയാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് നവീന്‍ ചൗള ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കി പകര്‍പ്പ് സ്വീകരിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നും ഒക്ടോബര്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പിനൊപ്പം മന്ത്രാലയത്തിന് പരാതി നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ അയയ്ക്കാനും കുറ്റകരമായ ഉള്ളടക്കം വഹിക്കുന്ന യുആര്‍എല്ലുകള്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഐടി മന്ത്രാലയം, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കി. പരാതിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി നവംബര്‍ 9ലേക്കു മാറ്റി.

    ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ ഇരയായി തെറ്റിദ്ധരിച്ച് മരിച്ച ഭാര്യയുടെ ഫോട്ടോ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് (എന്‍സിആര്‍ബി) പരാതി നല്‍കാമെന്ന് ട്വിറ്ററിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. കുറ്റക്കാരായ യുആര്‍എല്ലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നീക്കംചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. ഗൂഗിളും സമാനരീതിയില്‍ ഇടപെടാമെന്നാണ് കോടതിയെ അറിയിച്ചത്.

Man Claims Wife's Photo Being Circulated As Hathras Victim




Tags:    

Similar News