റേഷന്‍ വീട്ടുപടിക്കല്‍, പൊതുവിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് വര്‍ഷത്തില്‍ 6,000, പിന്നാക്കക്കാര്‍ക്ക് 12,000; ആനുകൂല്യങ്ങള്‍ വാരിവിതറി മമതയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക

Update: 2021-03-17 15:01 GMT

കൊല്‍ക്കത്ത: ദരിദ്രരെയും പിന്നാക്കക്കാരെയും ആകര്‍ഷിക്കാന്‍ സാമ്പത്തികപദ്ധതികളുമായി മമതാ ബാനര്‍ജിയുടെ പ്രകടനപത്രിക. സംസ്ഥാനത്തെ എല്ലാവര്‍ക്കും അരുടെ വീട്ടുപടിക്കല്‍ റേഷന്‍ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സഹായം നേരിട്ട് പണമായി നല്‍കും. ജനറല്‍ വിഭാഗത്തിലുള്ള ദരിദ്രര്‍ക്ക് വര്‍ഷത്തില്‍ 6,000 രൂപയും പിന്നാക്കക്കാര്‍ക്ക് 12,000 രൂപയും നല്‍കും.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലെയും 1.6 കോടി കുടുംബനാഥകള്‍ക്ക് പ്രതിമാസ ധനസഹായപദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. അതുപ്രകാരം പൊതുവിഭാഗത്തിലെ കുടുംബനാഥകള്‍ക്ക് പ്രതിമാസം 500 രൂപയും എസ്‌സി/എസ് ടി വിഭാഗങ്ങള്‍ക്ക് 1,000 രൂപയും നല്‍കും.

ചെറിയ, ഇടത്തരം കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കും. ഏക്കറിന് 6,000 രൂപ എന്നത് 10,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയുടെ ക്രഡിറ്റ്കാര്‍ഡ് പദ്ധതിയാണ് മറ്റൊന്ന്.

ഇതിന് നാല് ശതമാനം പലിശ മാത്രമേ ഈടാക്കൂ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബത്തിന്റെ സഹായമില്ലാതെ പഠിക്കാനാവുമെന്നതാണ് പദ്ധതിയുടെ ഗുണമെന്ന് മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും വികസനോന്മുഖമായ രേഖയാണെന്നും മമത പറഞ്ഞു.

കഴിഞ്ഞ എട്ട് ദിവസനത്തിനുള്ളില്‍ പ്രകടനപത്രിക പുറത്തിറക്കുന്നത് പല തവണ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 9ാം തിയ്യതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റിവച്ചു. മാര്‍ച്ച് പത്തിനാണ് മമതയ്ക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ തവണ തൃണമൂല്‍ വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും നൂറു ശതമാനം നടപ്പാക്കിയെന്നും പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന പദ്ധതിയ്ക്ക് യുനെസ്‌കൊയുടെ പുരസ്‌കാരം ലഭിച്ചെന്നും മമതാ ബാനര്‍ജി പറഞ്ഞു.