മമതാ ബാനര്‍ജി ഭവാനിപൂരില്‍ നിന്ന് ജനവിധി തേടും

Update: 2021-05-21 10:19 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മല്‍സരിച്ച മമത തന്റെ മുന്‍ അനുയായിയായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തൃണമൂലില്‍ നിന്ന്

രാജിവച്ച് പോയ ആദ്യ എംഎല്‍എമാരിലൊരാളാണ് സുവേന്ദു അധികാരി.

ഭവാനിപൂരില്‍ നിന്ന് വിജയിച്ച തൃണമൂല്‍ എംഎല്‍എയും മമതാ കാബിനറ്റിലെ കൃഷി മന്ത്രിയുമായ ശോഭാന്ദേബ് ചട്ടോപാധ്യായ, ബംഗാള്‍ നിയമസഭാ അംഗത്വം രാജിവച്ചിട്ടുണ്ട്.

മമതാ ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്നതിനു മുമ്പ് ശോഭാന്ദേബ് ചട്ടോപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആറു മാസത്തേക്ക് അദ്ദേഹം സംസ്ഥാന കൃഷി മന്ത്രിയായി തുടരും. പിന്നീട് മറ്റേതെങ്കിലും സീറ്റില്‍ നിന്ന് മല്‍സരിച്ച് മന്ത്രിസഭയിലേക്കെത്താനാണ് പദ്ധതി.

മമതാ ബാനര്‍ജിയുടെ പഴയ മണ്ഡലമാണ് ഭവാനിപൂര്‍. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചാല്‍ മാത്രമേ മമതക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനാവൂ.