കൊവിഡ് വാക്‌സിന്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യണമെന്ന് മമതാ ബാനര്‍ജി

Update: 2021-05-12 15:51 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ വാക്‌സിന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് പരിഗണിക്കണമന്നും അത് പെട്ടെന്നു തന്നെ വേണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് മമതാ ബാനര്‍ജി ഈ ആവശ്യം ഉന്നയിച്ചത്.

സ്വദേശത്തെയും വിദേശത്തെയും കൊവിഡ് വാക്‌സിന്‍ ഉല്‍പാദകരെ ഒരേ പോലെ പരിഗണിക്കേണ്ടതുണ്ടെന്നും കൊവിഡിനുള്ള ഏക പ്രതിരോധം വാക്‌സിന്‍ മാത്രമാണെന്നുമുളള സാഹചര്യത്തില്‍ ഇറക്കുമതി പരിഗണിക്കണമെന്ന് മമത ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഉദ്പാദനം വേണ്ടത്ര അളവിലില്ല. രാജ്യത്തിന്റെ ആവശ്യത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് നിറവേറ്റപ്പെടുന്നത്. ബംഗാളില്‍ മാത്രം 10 കോടി വാക്‌സിന്‍ ഡോസ് വേണം. ഇന്ത്യക്കാവട്ടെ 140 കോടി വേണം. ഇത്രയും ഉദ്പാദിപ്പിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ആഗോള വിപണിയില്‍ വിശ്വസിക്കാവുന്ന ഒരു ഉദ്പാദകനെ കണ്ടെത്തി വാക്‌സിന്‍ വാങ്ങണമെന്നും രാജ്യത്തെ വിദഗ്ധരെ അതിന് ഉപയോഗപ്പെടുത്താമെന്നും മമത പറഞ്ഞു. ലോകത്തെ നിരവധി രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യക്കും അത് സാധിക്കും. പ്രധാനമന്ത്രിക്കുള്ള കത്തില്‍ മമത ചൂണ്ടിക്കാട്ടി.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതിനാവശ്യമായ വാക്‌സിന്‍ വിപണിയില്‍ ലഭ്യമല്ല.

നിരവില്‍ രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് ലഭിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനും. ഇവ രണ്ടും നല്‍കുന്ന വാക്‌സിന്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് തികയുകയില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക്കിന് അനുമതി നല്‍കിയിട്ടുണ്ടങ്കിലും അത് വിപണിയിലെത്തിയിട്ടില്ല.