മമതാ ബാനര്‍ജി നന്ദിഗ്രാമിനു പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി; തിരിച്ചടിച്ച് ബിജെപിയുടെ സുവേന്ദു അധികാരി

Update: 2021-03-06 04:59 GMT

മിഡ്‌നാപ്പൂര്‍: മമതാ ബാനര്‍ജി നന്ദിഗ്രാമിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയാണെന്നും തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിലെ വോട്ടര്‍മാര്‍ മമതയ്ക്ക് തിരിച്ചടി നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ തൃണമൂര്‍ മന്ത്രിയുമായ സുവേന്ദു് അധികാരി. ബിജെപി ബംഗാളിനു പുറത്തുനിന്നുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണെന്ന മമതയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് പ്രതികരിച്ചുകൊണ്ടാണ് സുവേന്ദു അധികാരിയുടെ നീക്കം.

നന്ദിഗ്രാമിന് മിഡ്‌നാപ്പൂരില്‍ നിന്നുള്ള ഒരാളെയാണ് വേണ്ടത്. നമുക്ക് തിരഞ്ഞെടുപ്പ് മുന്നണിയില്‍ വച്ച് കാണാം. നിങ്ങള്‍ക്ക് മെയ് രണ്ടാം തിയ്യതി എല്ലാം നഷ്ടമാവും ഓടിപ്പോവേണ്ടിയും വരും- സുവേന്ദു മിഡ്‌നാപ്പൂരില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. നന്ദിഗ്രാം ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട മണ്ഡലമാണ്.

ബിജെപിയും ഹിന്ദുത്വരാഷ്ട്രീയവും ബംഗാളിന് അന്യമാണെന്നും ബംഗാളില്‍ നിന്ന് പുറത്തുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നുമുള്ളത് മമതയുടെ ദീര്‍ഘകാലമായുള്ള വാദമാണ്. നിരവധി അവസരങ്ങളില്‍ മമത അത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ബിജെപി നേരിടുന്ന വലിയൊരു പ്രതിസന്ധിയുമാണ് അത്. ബംഗാളി ദേശീയതയോട് വലിയ കൂറു പുലര്‍ത്തുന്ന വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താന്‍ ഇടയുള്ള ഒരു വാദഗതിയായി ബിജെപി നേതാക്കളും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ കൂടി ഭാഗമാണ് മമതയുടെ സ്വന്തം മണ്ഡലമായ നന്ദിഗ്രാമില്‍ മമതയുടെ മുഖ്യ എതിരാളികളിലൊരാളായ സുവേന്ദുവിന്റെ നീക്കം.