വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതി; മലപ്പുറം നഗരസഭയിലെ ഹിയറിങ് ഓഫിസറെ മാറ്റി

പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഷിബു അഹമ്മദിനെ ഹിയറിങ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്

Update: 2025-08-20 07:24 GMT

മലപ്പുറം: മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതിയില്‍ ഹിയറിങ് ഓഫീസറെ സ്ഥാനത്തുനിന്ന് മാറ്റി. എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാണിച്ച് വോട്ട് ചേര്‍ത്തെന്നാണ് പരാതി. യുഡിഎഫ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

18 വയസ് തികയാത്ത ആളുകളെ എസ്എസ്എല്‍സി രേഖകളിലെ വര്‍ഷത്തില്‍ കൃത്രിമം കാണിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നതാണ് പരാതി. ഇങ്ങനെ 8 തെളിവുകള്‍ സഹിതം യുഡിഎഫ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. കലക്ടറും എസ്പിയും റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി. അംഗനവാടി കെട്ടിടത്തില്‍ മൂന്നു വോട്ടുകള്‍ ചേര്‍ത്തെന്ന വിവരം 24 ഉം പുറത്ത് വിട്ടിരുന്നു. സിപിഐഎം കൗണ്‍സിലര്‍മാര്‍ക്ക് നേരെയും ഡിവൈഎഫ്ഐക്ക് നേരെയും ആണ് യുഡിഎഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Tags: