മഹാരാഷ്ട്ര: അഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജി സംബന്ധിച്ച് ചര്‍ച്ച തുടരുന്നു

Update: 2021-03-21 15:27 GMT
മുംബൈ: മുന്‍ മുംബൈ പൊലീസ് മേധാവി പരംബീര്‍ സിങ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ കുറിച്ച് മുഖ്യമന്ത്രിക്കയച്ച കത്തിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നു. ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും അദ്ദേഹത്തെ നീക്കണോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഭരണമുന്നണിയായ മഹാരാഷ്ട്ര വികാസ് അഘാടി പ്രശ്‌നത്തെ കുറിച്ച് മുംബൈയില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.


മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് പരംബീര്‍ സിങ്ങിനെ സേനയില്‍ നിന്നും പുറത്താക്കിയത്. ഇതിനെ തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ വന്‍ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീര്‍ സിങ് ആരോപിച്ചു. പൊലീസ് നടപടികളില്‍ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




Tags: