എന്‍സിപി വിമത നേതാവ് അജിത് പവാറിന് വിപ്പ് പുറപ്പെടുവിക്കാനാവുമോ? കൂറുമാറ്റ നിരോധന നിയമം എങ്ങനെ ബാധിക്കും? വിദഗ്ധരുടെ പ്രതികരണങ്ങള്‍

ഗവര്‍ണറുടെയും അജിത് പവാറിന്റെ നില്പ് നിയമപരമായി വളരെ ദുര്‍ബലമായ അടിത്തറയിലാണെന്ന് ഭരണഘടനാ-നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു

Update: 2019-11-26 06:53 GMT

മുംബൈ: പുതുതായി നിയമിക്കപ്പെട്ട ഉപമുഖ്യമന്ത്രി അജിത് പവാറിന് എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാന്‍ അധികാരമില്ലെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി പി ബി സാവന്ത്. അജിത് പവാറിന്റെ നില്‍പ്പ് നിയമപരമായി വളരെ ദുര്‍ബലമായ അടിത്തറയിലാണ്. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രിം കോടതി വിധി വന്ന ശേഷമാണ് ജസ്റ്റിസ് സാവന്തിന്റെ പ്രതികരണം.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയ്‌ക്കെതിരേയും ജസ്റ്റിസ് സാവന്ത് ആഞ്ഞടിച്ചു. ഗവര്‍ണര്‍ പാര്‍ലമെന്ററി ജനാധിപത്യ നിയമങ്ങളെ കാറ്റില്‍ പറത്തിയെന്നും ഭരണഘടന ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. ആദ്യം മുഖ്യമന്ത്രിയെയും തുടര്‍ന്ന് ഉപമുഖ്യമന്ത്രിയെയും നിയമിക്കുന്നത് ഭരണഘടനാപരമായ രീതിയല്ല. നിയമസഭയുടെ കാലാവധി കഴിയുമ്പോള്‍ കാവല്‍ മുഖ്യമന്ത്രിയെ നിയമിക്കാന്‍ പോലും ഭരണഘടന അനുവദിക്കുന്നില്ല. ഇത്തരം നടപടികളില്‍ ഒരിക്കലും ഗവര്‍ണര്‍ ഭാഗമാകാന്‍ പാടില്ലായിരുന്നു. എംഎല്‍എമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്യണം, അതുകഴിഞ്ഞാല്‍ മാത്രമേ നിയമസഭ ഉണ്ടാകുന്നുള്ളൂ. അതിനു ശേഷം മാത്രമേ സര്‍ക്കാര്‍ രീപൂകരണവും നടക്കുകയുള്ളു- ജസ്റ്റിസ് സാവന്ത് പറഞ്ഞു. ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണര്‍ സര്‍ക്കാരിന്റ കൈയിലെ പാവയെ പോലെയായെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിലവില്‍ അജിത് പവാര്‍ എന്‍സിപിയുടെ നിയമസഭാ കക്ഷിയുടെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിപ്പ് പുറപ്പെടുവിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഭരണഘടനാവിരുദ്ധമായിരിക്കും. അജിത് പവാറിനു പകരം നിയമസഭാകക്ഷി നേതാവായ ജയന്ത് പാട്ടീലിനായിരിക്കും വിപ്പ് പുറപ്പെടുവിക്കാനുള്ള അവകാശം- ജസ്റ്റിസ് സാവന്ത് പറഞ്ഞു.

ഭരണഘടനാ വിദഗ്ധനായി ഉല്ലാസ് ബാപട്ട് പറയുന്നതും അതുതന്നെയാണ്. അജിത് നിയമസഭാകക്ഷി നേതാവായിരുന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പുതിയ ആള്‍ ആ സ്ഥാനത്തെത്തിയിട്ടുമുണ്ട്. ഒരു തീരുമാനത്തെ മറ്റൊരു തീരുമാനം മറികടന്നാല്‍ രണ്ടാമത്തെതായിരിക്കും നിലനില്‍ക്കുക എന്ന നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്- ബാപട്ട് പറഞ്ഞു. പുതിയ നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടിലിനായിരിക്കും വിപ്പിനുള്ള അധികാരമെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു.

അജിത് പവാറിന് അയോഗ്യത കല്‍പ്പിക്കുന്നതിലും ഇതേ പ്രശ്‌നമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അജിത് പവാര്‍ വിപ്പ് നല്‍കുകയും അദ്ദേഹത്തിന്റെ വിപ്പ് മറികടന്ന് മൂന്നില്‍ രണ്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ വിപ്പ് റദ്ദാകും. ഇവിടത്തെ കേസില്‍ 36 പേരുടെ വോട്ടാണ് നിര്‍ണായകമാവുക. അങ്ങനെയാണെങ്കില്‍ അജിത്ത് പവാറിന്റെ വിപ്പ് മറികടക്കുന്നവര്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടില്ല.




Tags:    

Similar News