മഹാരാഷ്ട്രപ്രതിസന്ധി: ഗോവയില്‍ വിമതരുടെ യോഗം തുടങ്ങി

Update: 2022-06-30 06:39 GMT

ഗോവ: ശിവസേന വിമത നേതാവും ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ഏക്‌നാഥ് ഷിന്‍ഡെയും വിമത എംഎല്‍എമാരും ചേര്‍ന്നുള്ള യോഗം തുടങ്ങി. മന്ത്രിസഭാ രൂപീകരണമാണ് പ്രധാന വിഷയം. വിമതരുടെ നീക്കത്തിനൊടുവിലാണ് ഉദ്ദവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ രാജിവച്ചത്.

മുംബൈയിലേക്ക് പോകും മുമ്പ് ചേരാന്‍ തീരുമാനിച്ച യോഗമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയശേഷം ശിവസേന വിമതര്‍ ഗുവാഹത്തിയിലാണ് കഴിഞ്ഞിരുന്നത്. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെ ഇന്നലെ രാത്ര് അവര്‍ ഗോവയിലെത്തി. ഇന്ന് പതിനൊന്നോടെ മുംബൈയിലെത്താനായിരുന്നു ആലോചന. അതിനിടലാണ് ഉദ്ദവ് താക്കറെ രാജിവച്ചത്.

ഉദ്ദവ് താക്കറെ രാജിവച്ചതിനു പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശവാദമുന്നയിക്കാനിരിക്കുകയാണ്. നിലവില്‍ 288 അംഗ സഭയില്‍ 106 എംഎല്‍എമാരുമായി ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. അതുകൊണ്ടുതന്നെ അവകാശവാദമുന്നയിക്കാനുള്ള സാധ്യതയും അവര്‍ക്കാണ്. ദേവേന്ദ്ര ഫഡ്‌നാവിസ് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ അദ്ദേഹം കേന്ദ്ര നേതൃവുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.