സസ്‌പെന്‍ഷനിലായ ബിജെപി എംഎല്‍എമാര്‍ തന്നെ ആക്രമിച്ചുവെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍

Update: 2021-07-06 05:45 GMT

മുംബൈ: നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഭാസ്‌കര്‍ ജാധവ്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസും മറ്റ് ബിജെപി അംഗങ്ങളുമാണ് തന്നെ ശാരീരികമായി ആക്രമിക്കാനും അസഭ്യം വിളിക്കാനും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തില്‍ മന്ത്രി ഛഗന്‍ ഭുജ്പാല്‍ തെളിവുസഹിതം സംസാരിച്ചപ്പോഴാണ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രകോപിതനായതെന്ന് സ്പീക്കര്‍പറഞ്ഞു.

''സംവരണ വിഷയത്തില്‍ തന്നെ ആദ്യം സംസാരിപ്പിക്കണമെന്ന് ഫട്‌നാവിസ് ആവശ്യപ്പെട്ടു. അതനുവദിച്ചു. തുടര്‍ന്ന് ഭുജ്പാല്‍ തെളിവുസഹിതം മറുപടി പറഞ്ഞു. അത് ബിജെപിയെ പ്രകോപിപ്പിച്ചു. സഭ സംഘര്‍ഷത്തിലേക്ക് പോയതോടെ 10 മിനിറ്റ് ബ്രേക്ക് നല്‍കി ചേംബറിലേക്ക് മടങ്ങി. ഫഡ്‌നാവിസും ബിജെപി എംഎല്‍എമാരും എന്നെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ചീത്തവിളിച്ചു. സിസിടിവിയുണ്ടെന്ന് അവരോട് പറഞ്ഞു. ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് 12 ബിജെപി എംഎല്‍എമാരും സസ്‌പെന്‍ഡ് ചെയ്തത്''- അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് 12 ബിജെപി എംഎല്‍എമാരെ പുറത്താക്കിയത്. പുറത്താക്കപ്പെട്ടവര്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

പുറത്താക്കാനുള്ള പ്രമേയം പാര്‍മെന്ററി കാര്യമന്ത്രി അനില്‍ പറാബ് ആണ് അവതരിപ്പിച്ചത്. പ്രമേയം പാസ്സയതോടെ സഭയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് 12 ബിജെപി എംഎല്‍എമാരെ പുറത്താക്കി.