മഹാരാഷ്ട്ര: ഷിന്‍ഡെക്കൊപ്പം 21 എംഎല്‍എമാര്‍

Update: 2022-06-21 07:03 GMT

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ ശിവസേനാ നേതാവായ ഷിന്‍ഡെക്കൊപ്പം 21 എംഎല്‍എമാരുണ്ടെന്ന റിപോര്‍ട്ട് പുറത്തുവന്നു. നേരത്തെ 13 എംഎല്‍എമാരെന്നായിരുന്നു പറഞ്ഞിരുന്നത്. അതാണ് 21 ആയി വര്‍ധിച്ചത്. 

13 എംഎല്‍എമാരും പ്രധാനപ്പെട്ട നേതാക്കളും 'ഒളിവില്‍' പോയതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രതിസന്ധി തുടങ്ങിയത്. ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ സൂററ്റിലേക്ക് നീങ്ങിയതായി റിപോര്‍ട്ടുണ്ട്.

ബിജെപിയുടെ നേതൃത്വത്തില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും കണ്ട അതേ മാതൃകയാണ് മഹാരാഷ്ട്രയിലും പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ഘാര്‍ എംഎല്‍എ ശ്രീനിവാസ വന്‍ഗ, അലിഗഢ് എംഎല്‍എ മഹേന്ദ്ര ദാര്‍വി, ഭീവണ്ടി റൂറല്‍ എംഎല്‍എ ശാന്തറാം മോര്‍ എന്നിവരും ഷിന്‍ഡെയൊടൊപ്പമുണ്ട്.

ലജിസ്‌ളേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ ബിജെപി ജയിച്ചതോടെയാണ് മഹാ വികാസ് അഘാഡി സര്‍ക്കാരിനെതിരേ കരുനീക്കം തുടങ്ങിയത്.

ഷിന്‍ഡെ ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ട്.

ഷിന്‍ഡെയുടെ നീക്കം മഹാരാഷ്ട്ര ശിവസേനയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും മാത്രമല്ല, അത് കോണ്‍ഗ്രസ്, സേന, എന്‍സിപി സര്‍ക്കാരിന്റെ സ്ഥിരതയെയും ബാധിച്ചേക്കും.

താനെയില്‍നിന്നുളള പ്രമുഖ നേതാവാണ് ഷിന്‍ഡെ. ഈ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

2014 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ നഗരവികസന പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. തന്നെ തഴയുന്നതായി ഷിന്‍ഡെക്ക് ഏറെനാളായി പരാതിയുണ്ട്.

അദ്ദേഹത്തിന്റെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍നിന്നുളള എംപിയാണ്.