'മദ്‌റസകളും അലിഗഢ് മുസ് ലിം സർവകലാശാലയും തകര്‍ക്കണം''; വിദ്വേഷപരാമര്‍ശം നടത്തിയ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു

Update: 2022-09-19 15:22 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ നേതാവ് യോഗി നരസിംഹാനന്ദനിനെതിരേ യുപി പോലിസ് കേസെടുത്തു. അലിഗഢ് മുസ് ലിം സര്‍വകലാശാലയും മദ്‌റസകളും തകര്‍ക്കണമെന്നാവശ്യപ്പെട്ടതിനാണ് കേസ്.

സപ്തംബര്‍ 18ന് അലിഗഢില്‍നടന്ന ഹിന്ദു മഹാസഭാ സമ്മേളനത്തിലാണ് നരസിംഹാനന്ദ ഈ പരാമര്‍ശം നടത്തിയത്.

'മദ്‌റസകള്‍ ഉണ്ടാകരുത്. അവ വെടിമരുന്ന് ഉപയോഗിച്ച് തകര്‍ക്കണം, അല്ലെങ്കില്‍ നമ്മള്‍ ചൈനയുടെ നയം ഉപയോഗിപ്പിക്കണം. മദ്‌റസകളിലെ താമസക്കാരെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയയ്ക്കുകയും അവരുടെ തലച്ചോറില്‍ നിന്ന് ഖുര്‍ആന്‍ എന്ന വൈറസ് നീക്കം ചെയ്യുകയും വേണം'- എന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം.

ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് വിതച്ച സ്ഥലമെന്ന് അലിഗഢ് മുസ് ലിം സര്‍വകലാശാലയെ വിശേഷിപ്പിച്ച നരസിംഹാനന്ദ് അത് ബോംബ് ഉപയോഗിച്ച് തകര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

കേസ് വരട്ടെയെന്നും അതൊക്കെ നേരിടുമെന്നും നരസിംഹാനന്ദ് വെല്ലുവിളിച്ചു.

പരിപാടി നടന്നത് അനുമതിയില്ലാതെയാണെന്ന് എസ് പി കുല്‍ദീപ് സിങ് ഗുനവാത് പറഞ്ഞു.

അനുച്ഛേദം 188, 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയതും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്നതിനുമാണ് കേസെടുത്തിട്ടുള്ളത്.

ഇത് ആദ്യമായല്ല നരസിംഹാനന്ദ് ഇത്തരം കേസില്‍ ഉള്‍പ്പെടുന്നത്.

Tags:    

Similar News