കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നിരിക്കുന്ന നിയമം മാതൃകയാക്കി സമാനമായ നിയമം ഇന്ത്യയിലും കൊണ്ടുവരാന്‍ കഴിയുമോ എന്നതാണ് കോടതി പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലൂടെ അശ്ലീല ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യവുമായി ബന്ധപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു മധുര ബെഞ്ചിന്റെ നിര്‍ദേശം. ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, കെ കെ രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.
ഓസ്‌ട്രേലിയയില്‍ ഡിസംബര്‍ 10നു 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് നിയമം പാസാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. അത്തരമൊരു നിയമം ഇന്ത്യയില്‍ പാസാകുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് എസ് വിജയകുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്ന സാഹചര്യം തടയാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ 'പാരന്റല്‍ കണ്‍ട്രോള്‍' സംവിധാനം ഒരുക്കണമെന്നും, ഓസ്‌ട്രേലിയയുടെ മാതൃകയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്ന നിയമം ഇന്ത്യയും കൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
