ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം; പൊതുതാല്‍പ്പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

Update: 2022-11-18 03:40 GMT

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ചെന്നൈയിലെ ഒരു കോര്‍പറേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 2016 ലാണ് ജയലളിതയുടെ മരണം. സിബിഐ അന്വേഷിച്ച് മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ആര്‍ ആര്‍ ഗോപാല്‍ജി നല്‍കിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയും ജസ്റ്റിസ് ഡി കൃഷ്ണകുമാറും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചത്.

സിബിഐയും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിനുള്ള കാരണം വ്യക്തമല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. ഈ വര്‍ഷം ആഗസ്ത് 23 ന് ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മരണത്തിലെ ഗൂഢാലോചന, വീഴ്ച, ക്രിമിനല്‍ കുറ്റം എന്നിവയില്‍ ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ഹരജിക്കാരന്‍ പറയുന്നു. ജയലളിതയുടെ കൃത്യമായ ആരോഗ്യസ്ഥിതിയെയും ചികില്‍സയുടെ ഗതിയെയും സംബന്ധിച്ച വസ്തുതകളുടെ ആധികാരികവും വിശ്വസനീയവുമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചികില്‍സയുടെ മുഴുവന്‍ കാര്യങ്ങളും രഹസ്യമാക്കിയിരിക്കുകയാണെന്നും സുതാര്യതയില്ലെന്നും അന്വേഷണം വേണമെന്നും ഹരജിക്കാരന്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ സഹായി വി കെ ശശികലയ്‌ക്കെതിരേ കുറ്റം ചുമത്തിയ റിപോര്‍ട്ടില്‍, ചികില്‍സ കൈകാര്യം ചെയ്ത മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍, അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവു, ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ എഐഎഡിഎംകെ സര്‍ക്കാരാണ് സമിതി രൂപീകരിച്ചത്.

Tags:    

Similar News