അസമില്‍ 'ലൗ ജിഹാദി'നെതിരേ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

Update: 2021-03-25 18:59 GMT

ഗുവാഹത്തി: അസമില്‍ 'ലൗ ജിഹാദി'നെതിരേ നിയമം കൊണ്ടുവരാന്‍ ബിജെപി ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ജിഹാദിനാണ് പാര്‍ട്ടി എതിരെന്നും അല്ലാതെ പ്രണയത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ബിജെപി പ്രണയത്തിനെതിരല്ല, എന്നാല്‍ ജിഹാദിന് എതിരാണ്. ആരും വഞ്ചനയിലൂടെ പ്രണയിക്കരുത്. അനധികൃതമായ രീതിയില്‍ പേര് മാറ്റരുത്. ഞങ്ങള്‍ മതസ്വാതന്ത്ര്യബില്ല് 2020 പാസ്സാക്കിയിട്ടുണ്ട്. അത്തരമൊരു നിയമമാണ് അസമിലും കൊണ്ടുവരിക''- മുഖ്യമന്ത്രി പറഞ്ഞു.

ശിവ് രാജ് സിങ്ങിന്റെ നേൃത്വത്തിലുള്ള മധ്യപ്രദേശ് കാബിനറ്റ് കഴിഞ്ഞ ഡിസംബറിലാണ് മതസ്വാതന്ത്ര്യ ബില്ല് 2020ന് അനുമതി നല്‍കിയത്.

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതംമാറ്റം അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവര്‍ 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ 50,000 രൂപ പിഴയും ഒടുക്കേണ്ടിവരും. ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നിയമം കൊണ്ടുവന്നതെന്ന് ചൗഹന്‍ പറഞ്ഞു.

ഹിന്ദു പെണ്‍കുട്ടികളും മുസ്‌ലിം പുരുഷന്മാരും തമ്മിലുള്ള വിവാഹത്തെയാണ് ഹിന്ദുത്വ സംഘടനകള്‍ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെതിരേ സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേങ്ങളാണ് രാജ്യത്തുണ്ടായത്.

Tags: