ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്.

Update: 2023-03-20 12:10 GMT

ശ്രീനഗര്‍: മിഡില്‍ ഈസ്റ്റ് റീട്ടെയ്ലര്‍ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാര്‍ ഗ്രൂപ്പും തമ്മില്‍ ധാരണയായി.

ശ്രീനഗറിലെ സെംപോറയില്‍ എമാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാള്‍ ഓഫ് ശ്രീനഗറി'ന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് 250 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിക്കുന്ന മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിട്ടത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരായ എമാര്‍ ഉദ്ദേശിക്കുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ്, ജമ്മു കശ്മീര്‍ ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ മേത്ത ഉള്‍പ്പെടെ മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്.ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കശ്മീരില്‍ നിന്നുള്ള ഏകദേശം 1,500 ഓളം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സി.ഒ.ഒ. രജിത് രാധാകൃഷ്ണന്‍ പറഞ്ഞു.ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദുബായില്‍ വെച്ച് ജമ്മു കശ്മീര്‍ സര്‍ക്കാരും ലുലു ഗ്രൂപ്പും തമ്മില്‍ ഒപ്പ് വെച്ച ധാരണയുടെയും തുടര്‍ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരില്‍ നിക്ഷേപിക്കുന്നത്. നിലവില്‍ കാശ്മീര്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, ബദാം, വാള്‍ നട്ട് ഉള്‍പ്പെടെ കാശ്മീരില്‍ നിന്നും ലുലു വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.





Tags:    

Similar News