കെഎസ്ആര്‍ടിസി ബസ്സുകളില്‍ ലഗേജ് നിരക്ക് വര്‍ധന; പുതുക്കിയ നിരക്ക് ഫെബ്രുവരി 16 മുതല്‍

Update: 2026-02-16 08:30 GMT

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസ്സുകളിലെ ലഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഫെബ്രുവരി 16 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധനയും ജീവനക്കാരുടെ ശമ്പളഭാരം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനച്ചെലവുകള്‍ ഉയര്‍ന്നതുമാണ് നിരക്ക് പരിഷ്‌കരണത്തിന് കാരണമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

ഏകദേശം 15 ശതമാനം വരെയാണ് ലഗേജ് നിരക്കില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. 2021 ഡിസംബറിലായിരുന്നു ഇതിന് മുന്‍പ് ലഗേജ് നിരക്ക് പുതുക്കിയത്. സാധാരണയായി യാത്രാക്കൂലി വര്‍ധിപ്പിക്കുമ്പോഴാണ് ലഗേജ് നിരക്കും ഉയര്‍ത്താറുള്ളത്. എന്നാല്‍ 2025 ജനുവരിയില്‍ ബസ്സ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ ലഗേജ് നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

സ്‌റ്റേജ് അടിസ്ഥാനത്തിലുള്ള പുതുക്കിയ ലഗേജ് നിരക്കുകള്‍

യാത്രക്കാര്‍ കൊണ്ടുപോകുന്ന ലഗേജുകള്‍ക്ക് ഓരോ അഞ്ചു സ്‌റ്റേജുകള്‍ കൂടുമ്പോഴും നിരക്കില്‍ മാറ്റമുണ്ടാകും.

1–5 സ്‌റ്റേജുകള്‍: 6

6–10 സ്‌റ്റേജുകള്‍: 12

11–15 സ്‌റ്റേജുകള്‍: 20

16–20 സ്‌റ്റേജുകള്‍: 25

156–160 സ്‌റ്റേജുകള്‍: 145 (പരമാവധി നിരക്ക്)

ഒരു യാത്രക്കാരന് 30 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതില്‍ കൂടുതല്‍ ഭാരമുള്ള സാധനങ്ങള്‍ക്ക് മാത്രമേ അധിക നിരക്ക് ഈടാക്കുകയുള്ളു. സാധാരണ ബാഗുകള്‍ക്ക് പുറമെ വാഷിങ് മെഷീന്‍ പോലുള്ള ഗൃഹോപകരണങ്ങളും വളര്‍ത്തുമൃഗങ്ങളെയും നിശ്ചിത നിരക്കില്‍ ബസ്സില്‍ കൊണ്ടുപോകാന്‍ അനുമതിയുണ്ടാകും. എന്നാല്‍ അതിനുള്ള സൗകര്യം ബസ്സില്‍ ലഭ്യമായിരിക്കണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. പുതുക്കിയ നിരക്ക് പട്ടിക എല്ലാ ഡിപ്പോകളിലും ബുക്കിങ് കൗണ്ടറുകളിലും കര്‍ശനമായി പാലിക്കണമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാഴ്‌സല്‍ അയക്കുന്നവരും സ്ഥിരം യാത്രക്കാരും പുതുക്കിയ നിരക്ക് വിശദമായി പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags: