ലക്നൗ–ഡൽഹി സർവീസ് തടസ്സപ്പെട്ടു; ഇൻഡിഗോ യാത്ര വീണ്ടും ആശങ്കയിൽ

Update: 2025-09-14 10:07 GMT

ലക്നൗ: ഇൻഡിഗോ വിമാനത്തിന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സാങ്കേതിക തകരാർ. പലവട്ടം ശ്രമിച്ചിട്ടും വിമാനത്തിന് ടേക്ക് ഓഫ് സാധിക്കാതിരുന്നതിനാൽ റൺവേ അവസാനിക്കുമ്പോഴാണ് പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തിയത്. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ലക്നൗ–ഡൽഹി വിമാനത്തിനാണ് പ്രശ്നമുണ്ടായത്. സാങ്കേതിക വിദഗ്‌ധർ പരിശോധന നടത്തുകയാണെന്നും യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലൂടെ ഡൽഹിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
ഇൻഡിഗോ വിമാനങ്ങൾക്ക് ഇത്തരം സാങ്കേതിക തടസങ്ങൾ ആവർത്തിക്കുകയാണ്. ഈ മാസം ആദ്യം അബുദാബിയിലേക്ക് പോയ വിമാനത്തിന് പറന്നുയർന്ന ഉടനെ പ്രശ്നമുണ്ടായി, കൊച്ചിയിൽ തിരിച്ചിറക്കേണ്ടിവന്നു. ഓഗസ്റ്റിൽ, കനത്ത മഴയ്ക്കിടെ മുംബൈയിൽ ഇറങ്ങാൻ ശ്രമിച്ച വിമാനം റൺവേയിൽ വാൽഭാഗം തട്ടിയ സംഭവവും നടന്നിരുന്നു.

Tags: